This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂറുമാറ്റ നിരോധനനിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂറുമാറ്റ നിരോധനനിയമം

Anti defection law

സംസ്ഥാന നിയമസഭാ, പാര്‍ലമെന്റ്‌ അംഗങ്ങള്‍ അവരുടെ സ്വന്തം പാര്‍ട്ടിവിട്ട്‌ ഇതര പാര്‍ട്ടികളിലേക്ക്‌ കൂറുമാറുന്നതിനെതിരായ നിയമം. 1985-ല്‍ ഭരണഘടനയുടെ 52-ാം ഭേദഗതിപ്രകാരം കൂറുമാറ്റ നിരോധനനിയമം നിലവില്‍ വന്നു. രാഷ്‌ട്രീയ കൂറുമാറ്റമെന്ന തെറ്റായ പ്രവണതയെ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ്‌ ഈ നിയമം നിലവില്‍ വന്നത്‌.

രാഷ്‌ട്രീയ പാര്‍ട്ടിയില്‍ അംഗമായ നിയമ സമാജികരാണെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങളാല്‍ അയോഗ്യരാക്കപ്പെടാവുന്നതാണ്‌.

1. സ്വമേധയാ സ്വന്തം പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുക.

2. അംഗത്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ തീരുമാനത്തിന്‌ വിരുദ്ധമായി സഭയില്‍ വോട്ടുചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുക. (അംഗം 15 ദിവസം മുന്‍പേ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ നിന്ന്‌ വോട്ടിനോ, അവധിക്കോ അനുമതി വാങ്ങിയിട്ടുണ്ടെങ്കില്‍ അയോഗ്യതയില്‍ നിന്ന്‌ ഒഴിവാക്കപ്പെടുന്നതാണ്‌.)

3. ഒരു സ്വതന്ത്രഅംഗം തെരഞ്ഞെടുപ്പിനുശേഷം രാഷ്‌ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ .

4. നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരുഅംഗം നിയമനിര്‍മാണസഭയില്‍ അംഗമായി ആറ്‌ മാസത്തിനുശേഷം ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ .

ഒരു അംഗത്തെ അയോഗ്യനാക്കാനുള്ള തീരുമാനമെടുക്കാനുള്ള അധികാരം സഭയുടെ ചെയര്‍പേഴ്‌സനോ, സ്‌പീക്കര്‍ക്കോ ആയിരിക്കും. ഇവരില്‍ ആരെങ്കിലും കൂറുമാറ്റംനടത്തി എന്ന്‌ പരാതികിട്ടിയാല്‍ സഭ തെരഞ്ഞെടുക്കുന്ന ഒരംഗത്തിന്‌ തീരുമാനമെടുക്കാവുന്നതാണ്‌.

ചില പ്രത്യേക സംഭവങ്ങളെ കൂറുമാറ്റ നിരോധനത്തിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. സ്വന്തം രാഷ്‌ട്രീയപാര്‍ട്ടി മറ്റൊരു പാര്‍ട്ടിയുമായി ലയിച്ചാല്‍ അംഗങ്ങള്‍ അയോഗ്യരാക്കപ്പെടുകയില്ല. അതുപോലെ അംഗമോ പഴയ രാഷ്‌ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളോ പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ നിരോധനം ബാധകമാവില്ല. അല്ലെങ്കില്‍ അദ്ദേഹമോ മറ്റംഗങ്ങളോ ലയനത്തെ അംഗീകരിക്കാതിരിക്കുകയോ പ്രതേ്യക ഗ്രൂപ്പായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയോ ചെയ്‌താല്‍ നിരോധനത്തിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കപ്പെടും. സഭയില്‍ രാഷ്‌ട്രീയ പാര്‍ട്ടിക്കുള്ള അംഗങ്ങളില്‍ മൂന്നില്‍ രണ്ടുപേര്‍ ലയനത്തെ അംഗീകരിക്കുമ്പോള്‍ മാത്രമേ ഒഴിവാക്കല്‍ പ്രാവര്‍ത്തികമാവുകയുള്ളൂ. സങ്കുചിത താത്‌പര്യങ്ങളുടെ പേരില്‍ രാഷ്‌ട്രീയമാറ്റം നടത്തി സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന പ്രവണത തടയാന്‍ നിയമം സഹായകമായിട്ടുണ്ട്‌. അതുപോലെതന്നെ പാര്‍ട്ടിയുടെ പ്രകടനപത്രികയുടെ അടിസ്ഥാനത്തിലും, അവരുടെ പിന്തുണയോടെയും വിജയിച്ച അംഗങ്ങള്‍ സംഘടനയ്‌ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കാനുള്ള അവസ്ഥ ഇത്‌ നല്‌കുന്നുണ്ട്‌. എന്നാല്‍ , പാര്‍ട്ടിനയങ്ങള്‍ക്കെതിരായി നിലപാട്‌ സ്വീകരിക്കാനുള്ള അംഗത്തിന്റെ അവകാശത്തെ ഈ നിയമം ഹനിക്കുന്നുവെന്ന വിമര്‍ശനവും നിലനില്‌ക്കുന്നു.

1985 മുതല്‍ 2009 വരെയുള്ള കാലയളവില്‍ പാര്‍ലമെന്റില്‍ 88 പേരും സംസ്ഥാന നിയമസഭകളില്‍ 268 പേരും ഈ നിയമപ്രകാരം ആരോപണ വിധേയരായിട്ടുണ്ട്‌. അതില്‍ 26 പാര്‍ലമെന്റ്‌ അംഗങ്ങളും 113 സംസ്ഥാന നിയമസഭാംഗങ്ങളും അയോഗ്യരാക്കപ്പെട്ടു. ബാംഗ്ലദേശ്‌, കെനിയ, സിങ്കപ്പൂര്‍, സൗത്ത്‌ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും സമാനമായ നിയമങ്ങള്‍ നിലവിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍